കൊല്ലത്തിന്റെ അതിര്‍ത്തിയായ ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് പോകുന്നവരില്‍ പരിശോധന കര്‍ശനമാക്കി തെങ്കാശി ജില്ലാ ഭരണകൂടം. തെങ്കാശി ജില്ലയില്‍ ടിപിആർ നിരക്ക് പൂജ്യം ആയതിനാല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാതിരിക്കാനാണ് പരിശോധന ശക്തമാക്കിയത്.
കേരളത്തിൽ നിന്ന് റോഡ് മാർഗം ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കിൽ രണ്ടു ഡോസ് വാക്സിനേഷന്‍ രേഖ കരുതണം. കൂടാതെ ഇ പാസും നിർബന്ധമാണ്. ടിപിആർ നിരക്ക് പൂജ്യത്തിലെത്തിയ തെങ്കാശി ജില്ലയില്‍ ഇനി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാതെയിരിക്കാനാണ് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയത്.
കോട്ടവാസല്‍ വരെ മാത്രമാണ് നിലവില്‍ ബസ് സര്‍വീസുളളു. ഇവിടെ നിന്ന് പുളിയറയിലെ കോവിഡ് സ്ക്രീനിങ് സെന്ററിലെത്തി രേഖകള്‍ കാണിച്ചാലെ തമിഴ്നാട്ടിലേക്ക് കടക്കാനാകൂ. കോട്ടവാസല്‍ വരെ ബസില്‍ വരുന്ന യാത്രക്കാര്‍ തമിഴ്നാട് അതിര്‍ത്തിയിലേക്ക് പോകുന്നത് തമിഴ്നാട് ഓട്ടോറിക്ഷകളിലാണ്. 100 രൂപയാണ് ഓട്ടോക്കൂലി. ഇതും ദിവസയാത്രക്കാരെ സാരമായി ബാധിക്കുന്നു.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള പ്രവേശനത്തിന് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണം. ഇപാസും വേണം. ആര്യങ്കാവ് ഔട്ട്പോസ്റ്റിനോട് ചേർന്നാണ് പൊലീസ്, റവന്യു വകുപ്പിന്റെ പരിശോധന.