തിരുവനന്തപുരം കഴക്കൂട്ടം കാരോട് ബൈപാസിൽ തിരുവല്ലത്തു പുതുതായി നിർമിച്ച ടോൾ പ്ലാസയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. റോഡുപണി പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതിനെതിരെയാണ് എതിരെ ആണ് പ്രതിഷേധം. ടോള്‍ പിരിച്ചാല്‍ തടയാനാണ് കോണ്‍ഗ്രസ് തീരുമാനം.
ടോൾ പ്ലാസ്സയിൽ നിന്നും കാരോട് ഭാഗത്തേക്ക് വരുമ്പോൾ കോവളം വരെയുള്ള കേവലം നാലു കിലോമീറ്റർ ദൂരം മാത്രം ആണ് നിര്‍മാണം പൂര്‍ത്തിയായത്. ബാക്കി ഭാഗത്ത് റോഡുപണി ഒന്നുമായില്ല. കുറഞ്ഞ ദൂരത്തിനു വേണ്ടിട്ട് ടോൾ പിരിവ് വയ്ക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയെ ടോളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടോൾ പ്ലാസ്സയുടെ ഇരുപത് കിലോമീറ്റർ ചുറ്റളവിൽ ഉള്ള സ്വകാര്യ കാർ ഉടമകൾക്ക് നിശ്ചിത തുകയ്ക്കു മാസതവണയില്‍ പാസ്സ് എടുത്ത് ഇതുവഴി യാത്ര ചെയ്യാവുന്നതാണ്. ബാക്കിയുള്ള എല്ലാത്തരം വാഹനങ്ങൾക്കും ടോൾ നൽകണം.
റോഡ് നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായിട്ടേ ടോള്‍ പിരിവ് അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍ . ടോൾ പിരിവിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രിയ പാർട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തും. കൊല്ലം ബൈപാസില്‍ നേരത്തെ ഇതേ പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ സമരം ചെയ്തെങ്കിലും ഒടുവില്‍ പിന്‍വലിയുകയായിരുന്നു.