സംസ്ഥാനം മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ കരിമരത്തിന്‍മൂട് സ്വദേശികള്‍ കുടിവെള്ളത്തിനായി പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശത്ത് നാലുവര്‍ഷമായി നെട്ടോട്ടം ഒാടുകയാണ്. ഒരു കുഴല്‍കിണറിന്റെ മോട്ടര്‍ നന്നാക്കാന്‍ പഞ്ചായത്തും എം.എല്‍.എയും തയാറാകാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം. ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് കുടിവെള്ള പദ്ധതി വഴി വെള്ളം കിട്ടിയത്.
ഇത് ഉത്തരേന്ത്യയില്‍ നിന്നുള്ള ദൃശ്യമല്ല. തിരുവനന്തപുരം നഗരത്തിന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയുള്ള വിളപ്പില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്കാണ് ഈ ദുരവസ്ഥ. കരിമരത്തിന്‍മൂടെന്ന മലയോരത്തെത്തിയാല്‍ അജിഡയേയും, റീനയേയും പോലെ നിരവധി അമ്മമാരെ കാണാം. ഇവരുടെ ഈ ദുരിത യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
2016 ല്‍ ഇവര്‍ക്ക് കുടിവെളമെത്തിക്കാന്‍ പഞ്ചായത്ത് പദ്ധതി കൊണ്ടുവന്നു. കുഴല്‍കിണ്ണര്‍ കുഴിച്ച് വെള്ളം ഉയരത്തിലുള്ള ഈ ടാങ്കിലെത്തിക്കുക. അവിടെ നിന്ന് പൈപ്പ് വഴി എല്ലാവരുടെയും വീട്ടിലേക്ക് വെള്ളമെത്തിക്കുക. ഇതനുസരിച്ച് ഏതാനും ദിവസം ഇവര്‍ക്ക് വെള്ളം ലഭിച്ചു. പക്ഷെ കുഴല്‍ കിണറില്‍ നിന്നും വെള്ളമെടുക്കുന്ന മോട്ടര്‍ കേടായതോടെ അതും നിലച്ചു
തോപ്പ് ഭാഗം വരെയുള്ള കുടിവെള്ള കണക്ഷന്‍ ഇവിടേക്ക് കൂടി എത്തിക്കണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരോടും ഐ.ബി. സതീഷ് എം.എല്‍.എയോടും അപേക്ഷിച്ച് മടുത്ത് അനീഷിനെ പോലെ സ്വന്തമായി കുളം കുഴിച്ചവരുമുണ്ടിവിടെ.