കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കല്‍ ആരംഭിച്ചു. ഉപ്പുവെള്ളം തിരികെ കയറുമോ എന്ന ആശങ്കയില്‍ മുപ്പത്തിയഞ്ച് മീറ്റര്‍ വീതിയില്‍ മാത്രമാണ് ജലം ഒഴുക്കിവിടുന്നത്. അതേസമയം ലീഡിങ് ചാനലിന്റെ ആഴംകൂട്ടുന്ന പ്രവൃത്തി എങ്ങുമെത്താത്തതിനാല്‍ പൊഴിമുറിക്കുന്നതില്‍ കാര്യമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
കരിമണല്‍ ഖനനത്തിന്റെ പേരില്‍ സമരപരമ്പരകള്‍ നടന്ന പൊഴിമുഖത്ത് ഒടുവില്‍ പ്രൃവത്തി പൂര്‍ത്തിയാക്കുകയാണ് ജലവിഭവവകുപ്പ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് പതിയെ ഉയരുന്നുണ്ട്. കൃഷിയിറക്കിയ പാടശേഖരങ്ങള്‍ക്ക് ഭീഷണിയായതോടെയാണ് സ്പില്‍വേയിലെ പൊഴി മുറിക്കാന്‍ തീരുമാനമെടുത്തത്
393 മീറ്ററിലാണ് പൊഴിമുഖം വീതി കൂട്ടിയത്. രണ്ടു ലക്ഷത്തി നാല്‍പ്പത്തിനാലായിരം ക്യുബിക് മീറ്റര്‍ മണലാണ് നീക്കിയത്. കരിമണല്‍ അടങ്ങിയ മണ്ണ് ചവറ കെ.എ.ംഎം.എല്ലിലേക്കാണ് കൊണ്ടുപോയത്. 59 ദിവസംകൊണ്ടാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ലീഡിങ്് ചാനലിലെ ചെളിനീക്കാതെ അധികജലം ഒഴുകിപ്പോകില്ലെന്ന് നാട്ടുകാര്‍ പറയുന്നു കടല്‍വെള്ളം തിരികെ കയറുമോ എന്ന ആശങ്കയില്‍ പൊഴിമുഖം കുറച്ചുമാത്രമാണ് തുറക്കുന്നത്. ഈ വിഷയംകൂടി ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകളുടെ സമരവും. ഫലത്തില്‍ ആ വാദങ്ങളെ അംഗീകരിക്കുകയാണ് ഇപ്പോള്‍ ജലവിഭവ വകുപ്പ്