എഐവൈഎഫ് പ്രവർത്തകർ കൊല്ലം തെന്‍മല പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കേസെടുക്കാതെ വെറുതെ വിട്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി ഉറപ്പ് നല്‍കിയതോടെയാണ് രണ്ടു മണിക്കൂറത്തെ ഉപരോധം അവസനിപ്പിച്ചത്.
രാത്രി എട്ടുമണിയോടെയാണ് ഇടതുയുവജന സംഘടനാ പ്രവര്‍ത്തകര്‍ തെന്‍മല പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ഒറ്റക്കൽ റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് ഇതര സംസ്ഥാന തൊഴിലാളി ഒരു വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സന്ധ്യയോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ തെന്‍മല പൊലീസ് പ്രതിയെ മോചിപ്പിച്ച കാര്യം അറിയുന്നത്. ഇതിനെതിരെയായിരുന്ന AIYF ന്റെ പ്രതിഷേധം
അക്രമി മാനസിക രോഗിയാണെന്നു മനസിലാക്കി തമിഴ്നാട്ടിലേക്കു ഒരു ലോറിയില്‍ കയറ്റി വിട്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു. സ്റ്റേഷന്‍ ഉപരോധിച്ചതിന് കണ്ടാലറയാവുന്ന അമ്പതോളം ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.