കൊല്ലത്ത് പാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ കുടുങ്ങി. കല്ലുപാലത്തിന്റെ നിര്‍മാണത്തിനായി മണ്ണു നീക്കുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടലാണ് തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചത്. പാലത്തിന്റെ നിർമാണത്തെപ്പറ്റി നാട്ടുകാര്‍ക്ക് വ്യാപക പരാതിയുണ്ട്.
ഒരു മണിയോടെയായിരുന്നു അപകടം. സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മുകളില്‍ നിന്നു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇതു കണ്ടു കുറച്ചു തൊഴിലാളികള്‍ ഓടി രക്ഷപെട്ടു. രണ്ടുപേര്‍ മണ്ണില്‍ കുടുങ്ങി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്. സാരമായി പരുക്കേറ്റ ചന്തുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പാലത്തിന്റെ നിര്‍മാണം അശാത്രീയമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരാറുകാരന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കൊല്ലം തോടിന് കുറകെ രാജഭരണ കാലത്ത് പണിത കല്ലുപാലം നാലുമാസം മുന്‍പാണ് പൊളിച്ചത്. ബലക്ഷയംമില്ലാത്ത ശംഖുമുദ്രയുള്ള പാലം സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.