പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമാകാന്‍ ഇനി മൂന്നുമാസത്തിന്റെ അകലം മാത്രം. സാങ്കേതിക തടസങ്ങള്‍ നീങ്ങിയതോടെ ആലപ്പുഴ ബൈപ്പാസ് നിര്‍മാണം അവസാനഘട്ടത്തിലേക്ക് നീങ്ങി. മേല്‍പ്പാലം നിര്‍മിക്കാന്‍ നാലുദിവസത്തേക്ക് റയില്‍വെ ലൈന്‍ബ്ലോക്ക് അനുമതിയും നല്‍കി.
രണ്ട് റെയിൽവേ മേല്‍പാലങ്ങളുടെ പണി പൂർത്തിയായാൽ ആലപ്പുഴ ബൈപ്പാസിന് വേണ്ടിയുളള നാലരപതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിക്കും. റയില്‍വെയുടെയും ദേശീയ പാതാവിഭാഗത്തിന്‍റെയും പണികള്‍ ഏപ്രില്‍ 30 ന് മുന്‍പായി പൂര്‍ത്തിയാക്കാനാണ് നീക്കം. റെയില്‍ ഗതാഗതം ഈമാസം 27 മുതല്‍ 30 വരെ ദിവസേന രണ്ടുമണിക്കൂര്‍ എന്ന നിലയില്‍ നിയന്ത്രിക്കും. മാര്‍ച്ച് 30നകം ബൈപ്പാസിന്‍റെ അപ്രോച്ച് റോഡും അനുബന്ധ ജോലികളും പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശം.
രണ്ടാമത്തെ മേല്‍പ്പാലത്തിന്റെ രണ്ടുബോള്‍ട്ടുകള്‍ സ്ഥാപിച്ചു. മൂന്ന് എണ്ണം കൂടി ഘടിപ്പിക്കാനുണ്ട്. പിന്നാലെ പരിശോധന നടക്കും. ഗര്‍ഡറുകള്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ രണ്ടുമാസം കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് സമയംവേണം. എല്ലാംകൂടി കണക്കാക്കിയാണ് ഏപ്രില്‍ 30ന് മുമ്പായി പണിപൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി പങ്കെടുത്ത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തിയത്. ഗര്‍ഡര്‍ സ്ഥാപിക്കാനായി 7 കോടി 13 ലക്ഷം രൂപ റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാര്‍ അടച്ചിട്ടുണ്ട്.