വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന ശൃംഖലയിലെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലം നീണ്ടകരയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ നീണ്ടകര സ്വദേശിക്ക് കഞ്ചാവുമായി എത്തിയപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വിറ്റ ജോണ്‍ ബ്രിട്ടാസിനെ കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നു രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ തമിഴ്നാട് ഇറോഡില്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന പത്തനംതിട്ട ചിറ്റാറില്‍ നിന്നുള്ള അരുണ്‍ മോറയാണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്ന് വ്യക്തമായി.
അരുണ്‍ മോറ കഞ്ചാവുമായി നീണ്ടകരയിലെത്തുമെന്നും പ്രതി എക്സൈസിന് വിവരം നല്‍കി. ജോണ്‍ ബ്രിട്ടാസ് അറസ്റ്റിലായ വിവരം അറിയാതെ മുന്‍പു പറഞ്ഞതു ഉറപ്പിച്ച പ്രകാരം അരുണ്‍മോറ മൂന്നു കിലോ കഞ്ചാവുമായി നീണ്ടകരയിലെത്തിയപ്പോള്‍ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
കൊല്ലത്തിന്റെ തീരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ ന നടത്തുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്കു കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നതും അരുണ്‍ മോറയായിരുന്നുവെന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ.ജോസ് പ്രതാപ് പറഞ്ഞു.