കുടുംബശ്രീ വായ്പയുടെ മറവില്‍ കൊല്ലത്തു കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗപ്പെടുത്തിയും വ്യാജ ഒപ്പിട്ടും വായ്പ്പയെടുത്തെന്നു കാണിച്ച് രണ്ടുപേര്‍ കൂടി കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. ഇത്രയേറ പരാതികളുയര്‍ന്നിട്ടും പൊലീസും നഗരസഭയും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കടലാസ് കുടുംബശ്രീ യൂണിറ്റിന്റെ പേരില്‍ യൂണിയന്‍ ബാങ്കിന്റെ കൊട്ടിയം ശാഖയില്‍ നിന്നു വ്യാജരേഖകള്‍ ചമച്ചു ഒന്‍പതു ലക്ഷം രൂപ വായ്പ എടുത്തതിലാണ് രണ്ടു പേര്‍ കൂടി പരാതിയുമായി രംഗത്തു എത്തിയത്. കഴിഞ്ഞ ആഴ്ച്ച കൊടുത്ത പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം മുന്നോട്ട് പോയിട്ടില്ല. എന്നാല്‍ വായ്പതട്ടിപ്പിന് ഇരയാവര്‍ക്കെതിരെ കൊട്ടിയം പൊലീസ് കേസ് എടുക്കുകയും ചെയ്തു. ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് നടപടി.
കടലാസ് കുടുംബശ്രീ യൂണിറ്റായ കൈരളിയുടെ ഭാരവാഹികള്‍ അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. പണം തിരികെ അടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുടുംബശ്രീക്ക് വായ്പ അനുവദിക്കുന്നതിനെപ്പറ്റി തുടര്‍ച്ചയായി ആക്ഷേപങ്ങളുയര്‍ന്നിട്ടും കൊല്ലം നഗരസഭ വിഷയത്തില്‍ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.