പത്തനംതിട്ട- ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ നീരേറ്റുപുറം പമ്പനദിയില്‍ ടണ്‍കണക്കിന് അറവ് മാലിന്യം തള്ളി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ സ്ഥിതിചെയ്യുന്ന നീരേറ്റുപുറംപാലത്തിൽനിന്നാണ് അറവ് മാലിന്യം തള്ളിയത്.
പമ്പാ നദിയിൽ നീരേറ്റുപുറം ജലോൽസവം നടക്കുന്ന ഭാഗത്ത് തിങ്കളാഴ്ച രാത്രിയിലാണ് മാലിന്യം തള്ളിയത്. പാലത്തിന്റെ മുകളില്‍നിന്ന് നദിയിലേക്ക് മാലിന്യം തള്ളുകയായിരുന്നു. നദിയിലും, പാലത്തിന്റെ കൈവരിയിലും, പൈപ്പ് ലൈനിന്റെ മുകളിലുമായി മാലിന്യം കൂടികിടക്കുകയാണ്. വീതിയേറിയ പാലമായതിനാല്‍ ഇരുകരകിലുമുള്ള താമസക്കാരുടെ ശ്രദ്ധയില്‍പെട്ടില്ല. പുലര്‍ച്ചെ അസഹനീയമായ ദുര്‍ഗ്ഗന്ധം പരന്നതിനെ തുടര്‍ന്നാണ് താമസക്കാർ ശ്രദ്ധിച്ചത്.
നദിയിലേക്ക് തള്ളിയ മാലിന്യം കിലോമീറ്ററുകളോളം പരന്നൊഴുകുകയാണ്. നദിയുടെ ഇരുകരകളിലുമുള്ള താമസക്കാര്‍ ഉപയോഗിക്കുന്ന വെള്ളം മലിനമായയതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. രണ്ട് ജില്ലകളുടെ അതിർത്തിയിലായതിനാൽ ഇരുകരകളിലുമുള്ള പഞ്ചായത്തുകൾ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.