കാൽനൂറ്റാണ്ടായി മുടങ്ങിക്കിടന്ന തിരുവല്ല സിവിൽ സപ്ലൈസ് ഗോഡൗൺ നിർമാണം യാഥാർഥ്യത്തിലേക്ക്. ഗോഡൗണിന്റെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എട്ട് മാസത്തിനകം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
തിരുവല്ല താലൂക്കിന് സ്വന്തമായൊരു സിവിൽ സപ്ലൈസ് ഗോഡൗൺ എന്ന ആവശ്യത്തിന് മൂന്നു പതിറ്റാണ്ട് പഴക്കമുണ്ട്. കാവുംഭാഗം അന്പിളി ജംക്ഷനിൽ 1989 ൽ ഒന്നരയേക്കർ സ്ഥലവും വാങ്ങി. 2011 ൽ തറക്കല്ലിട്ടെങ്കിലും ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലെ മെല്ലപ്പോക്ക് തിരിച്ചടിയായി. വിമർശനങ്ങൾ ഉയർന്നതോടെ പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. ഒരേ സമയം അൻപത് ലോഡ് ഭക്ഷ്യധാന്യം പുതിയ ഗോഡൗണിൽ സൂക്ഷിക്കാനാകും
കുന്നന്താനത്തെ ഫുഡ്കോർപറേഷൻ ഗൗഡണിനെ ആശ്രയിക്കാതെ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാമെന്നതാണ് പുതിയ ഗോഡൗൺ കൊണ്ടുള്ള നേട്ടം. സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റ്, പെട്രോൾ പന്പ് എന്നിവയടക്കം നാലരക്കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.