മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നഗരസഭയുടെ കുളം കയ്യേറി സ്വകാര്യ വ്യക്തികൾ

മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപത്തെ നഗരസഭയുടെ കുളം സ്വകാര്യ വ്യക്തികള്‍ കയ്യേറി നികത്തുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ സ്റ്റോപ് മെമ്മോ മറികടന്നാണ്  നികത്തല്‍. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് നികത്തലെന്നാണ്  നാട്ടുകാരുടെ ആരോപണം.

പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ആരുമെടുത്തില്ല.  കയ്യേറി വീട് വച്ചവരോടുള്‍പ്പടെ ഒഴിയാന്‍  നഗരസഭ നോട്ടിസ് നല്‍കിയെങ്കിലും കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ടും ആരുമൊഴിഞ്ഞില്ല.  കുളം മണ്ണിട്ട് മൂടിയിടത്താകെ കാട് വളര്‍ന്നു. മന്ത്രിയുടെ സഹായിയടക്കമുള്ളവര്‍  കുളം കൈയ്യേറിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രദേശത്തെ പ്രധാന ജലസ്രോതസുകൂടിയാണ്  മരിച്ചുകൊണ്ടിരിക്കുന്നത്. കുളം കൈയ്യേറിയിടത്തെല്ലാം സ്വകാര്യ വ്യക്തികള്‍ വിണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിച്ചതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.