കറിവയ്ക്കാന്‍ പാകത്തിന് വൃത്തിയാക്കിയ മല്‍സ്യം വീട്ടുപടിക്കലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിമി ഫിഷ് സ്റ്റോര്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചവരെ തള്ളിപ്പറഞ്ഞ് സര്‍ക്കാര്‍. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്നാണ് വാദം. തുടക്കത്തിലെ പാളിയ പദ്ധതിയില്‍ പണം മുടക്കിയ അറുപതോളംപേരാണ് കുടുങ്ങിയിരിക്കുന്നത്.
തൃപ്പൂണിത്തുറ സ്വദേശി രാജേഷ് ഭാര്യയുടെ പേരിലാണ് മിമി ഫിഷ് സ്റ്റോറിന് ഫ്രാഞ്ചൈസിയെടുത്തത്. ഫ്രാഞ്ചൈസിക്കും മൊബൈല്‍ ആപ്പിനുമായി 140000 രൂപയും നല്‍കി. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍റെയും, ഐ.സി.എ.ആറിന്റെയും സഹകരണത്തോടെ മിമി അക്വാടെക് എന്ന ഏജന്‍സി വഴിയാണ് മിമി ഫിഷ് സ്റ്റോര്‍ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. തിരുവനന്തപുരംമുതല്‍ തൃശൂര്‍വരെയുള്ള ജില്ലകളില്‍ അറുപതിലധികം ഫ്രാഞ്ചൈസികള്‍ അനുവദിക്കുകയും ചെയ്തു. ആദ്യം തുടങ്ങിയ സ്റ്റോറുകളില്‍പോലും മല്‍സ്യംനല്‍കാതെ പദ്ധതി പൂട്ടിക്കെട്ടി. ഫ്രാഞ്ചൈസിക്കും മൊബൈല്‍ ആപ്പിനുമായി നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് നവകേരള സദസില്‍ പരാതി നല്‍കിയതോടെ സര്‍ക്കാര്‍ കൈകൈഴുകി.