ധാന്യവിതരണം തടസപ്പെട്ടിട്ട് ഒരാഴ്ച; അന്യോന്യം പഴിചാരി ഭക്ഷ്യ തൊഴില്‍വകുപ്പുകള്‍

 കോഴിക്കോട് നഗരത്തില്‍ റേഷന്‍ കടകളിലേക്കുള്ള ധാന്യവിതരണം തടസപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും പരസ്പരം പഴിചാരി ഭക്ഷ്യ തൊഴില്‍വകുപ്പുകള്‍. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനോ പൊലീസ് സംരക്ഷണയില്‍ ലോഡ് കയറ്റാനോ ഇരുകൂട്ടര്‍ക്കും താല്‍പര്യമില്ല. പ്രശ്നം തീര്‍ക്കാന്‍ കലക്ടര്‍ ഇന്ന് തൊഴിലാളികളുമായി ചര്‍ച്ച നടത്തും.   

നഗരത്തിലെ 72 റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് വെള്ളയില്‍ ഗോഡൗണില്‍ നിന്നാണ്. ലോഡില്‍ 67 ശതമാനം എന്‍എഫ്എസ്എ തൊഴിലാളികളും 33 ശതമാനം വെയര്‍ ഹൗസ് തൊഴിലാളികളും കയറ്റണമെന്നാണ് ലേബര്‍ കമ്മീഷണറുടെ പുതിയ ഉത്തരവ്. എന്നാലിത് നടപ്പാക്കാന്‍  വെയര്‍ ഹൗസ് തൊഴിലാളികള്‍ അനുവദിച്ചിട്ടില്ല. പൊലീസ് സംരക്ഷണയില്‍ ലോഡ് കയറ്റണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചെങ്കിലും നിര്‍ദേശം  ആര് നടപ്പാക്കുമെന്നാണ് ഇപ്പോഴത്തെ തര്‍ക്കം. 

തൊഴില്‍ തര്‍ക്കമായതിനാല്‍  തൊഴില്‍വകുപ്പ് പരിഹരിക്കട്ടെയെന്ന് ഭക്ഷ്യവകുപ്പ്. ഒരാഴ്ചയായി വെള്ളയില്‍ ഗോഡൗണില്‍ നിന്ന് ഒരുലോഡ് പോലും പോയിട്ടില്ല. തൊഴിലാളികള്‍ കയ്യേറ്റം ചെയ്യുമെന്ന്  പേടിച്ച് വിതരണത്തിന്റ കരാര്‍ എടുത്തവരും  ഇവിടേക്ക് വരുന്നില്ല.