കോതിയില്‍ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം; വിശദീകരണയോഗം വിളിച്ചു

കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വിശദീകരണയോഗം വിളിച്ച് സി.പി.എം. വൈകുന്നേരം ആറുമണിക്ക് കോതിക്ക് സമീപം പള്ളിക്കണ്ടിയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ സംസാരിക്കും. അതേ സമയം തുടര്‍ സമരം തീരുമാനിക്കാന്‍ സമരസമിതിയും ഇന്ന് വൈകുന്നേരം യോഗം ചേരുന്നുണ്ട് 

കോതിയിലെ ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിനായുള്ള പദ്ധതി പ്രദേശത്തേക്കുള്ള വഴിയാണിത്. കഴിഞ്ഞ രണ്ടു ദിവസമായി തോണികളും വലിയ മരകഷണങ്ങളും ഉപയോഗിച്ച് ഈ വഴി തടഞ്ഞിരിക്കുകയാണ് . തൊട്ടടുത്ത് സമരപന്തലും കെട്ടിയിട്ടുണ്ട്.

സമരം ഇങ്ങനെ ശക്തമാകുന്ന സാഹചര്യത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെതുടര്‍ന്നുമാണ് നിലപാട് വ്യക്തമാക്കാന്‍ സി.പി.എം വിശദീകരണ യോഗം വിളിച്ചത്. ഭരണപക്ഷ കൗണ്‍സിലര്‍മാരും സി.പി.എം ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും . അതേ സമയം ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങളില്ല. നിര്‍മാണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തി നടക്കാതെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. ആവിക്കലിലേയും  കോതിയിലേയും ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണ കാലാവധി  അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കും