കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണത്തിനെതിരായ സമരത്തിനൊപ്പം നിയമപോരാട്ടം ശക്തമാക്കാന്‍ പ്രതിഷേധക്കാര്‍. തീരദേശ പരിപാലന നിയമം ലംഘിക്കുന്നുവെന്നാരോപിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. അതേസമയം മാലിന്യ പ്ലാന്റ് നിര്‍മാണം ഇന്നും തുടര്‍ന്നാല്‍ പ്രതിഷേധിക്കുമെന്ന നിലപാടിലാണ് ജനകീയ സമരസമിതി.
കല്ലായി പുഴയോരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവ് നിലനിൽക്കെ പുതിയ നിർമാണം നിയമവിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. തീരദേശ പരിപാലന നിയമം ലംഘിച്ച് കണ്ടൽക്കാട് വെട്ടിമാറ്റിയാണ് നിർമാണമെന്നും ആരോപണമുണ്ട്. പ്ലാന്റ് നിര്‍മാണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് സമരസമിതി. എന്നാൽ പ്ലാന്റ് നിർമാണത്തിനായി എല്ലാ അനുമതിയും ലഭിച്ചതായി കോർപറേഷൻ പറയുന്നു. വെട്ടിമാറ്റുന്ന കണ്ടൽക്കാടിന് പകരം കണ്ടൽച്ചെടി നടാനായി പണം വകയിരുത്തിയെന്നും, തീരദേശ സംരക്ഷണത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്നുംകോർപറേഷൻ സെക്രട്ടറി അറിയിച്ചു.