ജനങ്ങൾക്കും ജീവനക്കാർക്കും ഭീഷണിയായി മാനന്തവാടിയിലെ കോടതി കെട്ടിടം

വയനാട് മാനന്തവാടിയിലെ കോടതി കെട്ടിടം ജീവനക്കാർക്കും ജനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഏത് നിമിഷവും തകർന്നു വിഴുമെന്ന അവസ്ഥയിലാണ്. പുതിയ കോടതി സമുച്ചയത്തിന് സ്ഥലം അനുവദിച്ചെങ്കിലും അതും കാടുകയറി നശിച്ചുതുടങ്ങി.

അഞ്ചു വർഷം  മുൻമ്പാണ് 40 ലക്ഷത്തോളം രൂപ മുടക്കി  മനന്തവാടി കോടതി പ്രവർത്തിക്കുന്ന കെട്ടിടം നവീകരിച്ചത്. എന്നാൽ, കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോൾ ദ്രവിച്ച അവസ്ഥയിലാണ്. അടുത്തിടെ സീലിംഗ് അടർന്നു വീണിരുന്നു. അറുപതുവർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ജീവനക്കാർക്കും ജനങ്ങൾക്കും ഭീഷണിയാകുന്നത്. മാനന്തവാടിയിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ 90 സെന്റ് സ്ഥലം റവന്യൂ വകുപ്പ് കൈമാറിയിരുന്നു.

20 കോടി രൂപ നിർമ്മാണത്തിന് അനുവദിച്ചെങ്കിലും സ്ഥലം കാടുകയറി നശിക്കുകയാണ്. കോടതി സമുച്ചയത്തിന്റെ നിർമ്മാണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിൽ അഭിഭാഷകരും പ്രതിഷേധത്തിലാണ്. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം.