കോഴിക്കോട് കോർപ്പറേഷന് കീഴിലുള്ള കോതിയിൽ മലിനജല സംസ്ക്കരണ പ്ലാന്റ് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് നാട്ടുകാര്‍. നിർമാണം പുനരാരംഭിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടാനാണ് തീരുമാനം. എന്നാല്‍ നിർമാണവുമായി മുന്നോട്ട് പോകുമെന്ന് കോർപ്പറേഷന്‍ വ്യക്തമാക്കി.
മലിനജല സംസ്ക്കരണ പ്ലാന്റിന്‍റെ ആദ്യഘട്ട നിര്‍മ്മാണം പൂർത്തീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ കഴിഞ്ഞ ദിവസം കോതിയിലെത്തിയത്. പക്ഷേ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ നിര്‍മ്മാണ ജോലികള്‍ പകുതിയാക്കി ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു. നിർമാണം പുനരാംഭിക്കാനാണ് നീക്കമെങ്കില്‍ എന്തുവിലകൊടുത്തും തടയുമെന്ന് സമരമിതി വ്യക്തമാക്കി. പ്രദേശത്തെ കണ്ടൽക്കാടുകൾക്ക് ദോഷം വരാതെ നിർമാണങ്ങൾ പൂർത്തിയാക്കമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അതിനാല്‍ നിര്‍മ്മാണവുമായി പോകാന്‍ തന്നെയാണ് കോർപ്പറേഷന്റെ തീരുമാനം.