ആത്മഹത്യകൾ കൂടുന്നു; ഒറ്റപ്പാലത്ത് ബോധവൽക്കരണം

ഒറ്റപ്പാലത്ത് ആത്മഹത്യകൾ ഒഴിവാക്കാനുള്ള ബോധവൽക്കരണ നടപടികളുമായി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആത്മഹത്യ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരിക്കു ശേഷം ഇതുവരെ സ്റ്റേഷൻ പരിധിയിൽ അറുപത്തി ഏഴുപേരാണ് ജീവനൊടുക്കിയത്.

കോവിഡും ലോക്ഡൗണും തീർത്ത പ്രതിസന്ധികൾക്കിടെയാണ് ആത്മഹത്യയുടെ എണ്ണം വർധിച്ചത്. മാനസിക, സാമ്പത്തിക സംഘർഷങ്ങൾ, അരക്ഷിതബോധം, ഏകാന്തത തുടങ്ങി ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങൾ ഏറെയാണെന്ന് പൊലീസ് പറയുന്നു. ജീവനൊടുക്കിയവരുടെ പട്ടികയിൽ കുട്ടികളും സ്ത്രീകളും കൗമാരക്കാരും വിദ്യാസമ്പന്നരുമുണ്ട്. 

ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലാണ് കൂടുതലാളുകള്‍ ആത്മഹത്യ ചെയ്തത്. പത്താളുകള്‍ വീതം. ജൂലൈയിൽ ജീവനൊടുക്കിയത് 9 പേർ. ഈ മാസം ഇതിനകം 6 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ വർഷത്തെ 28 ആത്മഹത്യകളും നഗര പരിധിയിലായിരുന്നു. 12 പേർ ജീവനൊടുക്കിയത് അമ്പലപ്പാറ പഞ്ചായത്തിൽ. മറ്റുള്ളത് സ്റ്റേഷൻ പരിധിയിലെ ഇതര പഞ്ചായത്തുകളിലും. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ തുടങ്ങി. അധ്യയനം തുടങ്ങിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ക്ലാസുകൾ നടത്തും.