മലപ്പുറം എടവണ്ണ ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന കെട്ടിടം വനഭൂമിയിലാണന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും എതിരെ വനംവകുപ്പ് കേസെടുത്തു. പഞ്ചായത്തിലെ മാലങ്ങാട് മൈതാനത്തോട് ചേര്‍ന്നു നിർമിക്കുന്ന കെട്ടിടത്തെ ചൊല്ലിയാണ് വനം–തദ്ദേശസ്വയംഭരണ വകുപ്പുകള്‍ തമ്മിലുളള തര്‍ക്കം തുടരുന്നത്.
10 ലക്ഷം ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ തറ നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് വനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഭൂമി ആലങ്ങാടൻ മലവാരത്തിന്‍റെ ഭാഗമായി വരുന്ന വനഭൂമിയാണെന്നും ഉടമസ്താവകാശം വനംവകുപ്പിനാണന്നും വാദിക്കുന്നു. കേരള ഫോറസ്റ്റ് ആക്ട് പ്രകാരം കേസടുത്തതായിഎടവണ്ണ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.
നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതിനൊപ്പം എടവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എക്സിക്യൂട്ടീവ് എഞ്ചിനീയർ , കരാറുകാരൻ എന്നിവരെ പ്രതികളാക്കി കേരള വന നിയമപ്രകാരം കേസെടുത്തു. പഞ്ചായത്തിന്‍റെ ഉടമസ്തതയിലുളള ഭൂമിയിൽ നിർമാണം നടത്തിയതിന് കേസെടുത്തത് യുക്തിസഹജമല്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. തര്‍ക്കഭൂമി പഞ്ചായത്ത് ഭൂമിയാണെന്നതിന് വില്ലേജിൽ രേഖകളുണ്ടെന്നും ഭരണസമിതി പറയുന്നു.