കാലങ്ങളായി പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വഴികള്‍ അടച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മതില്‍ക്കെട്ടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ബാരിക്കേഡുകള്‍ നാട്ടുകാര്‍ എടുത്തുമാറ്റി. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിന് എതിരെയാണ് പ്രതിഷേധം.
മെഡിക്കല്‍ കോളജ് ക്യാംപസ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ മതില്‍കെട്ടുന്നുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. വെളപ്പായ, പെരിങ്ങണ്ടൂര്‍, തങ്ങാലൂര്‍ തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ ഭൂരിഭാഗവും ക്യാംപസിലൂടെയാണ് കടന്നുപോകുന്നത്. റിങ് റോഡ് സ്ഥാപിക്കുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ആ റിങ് റോഡ് ഇതുവരെ വന്നതുമില്ല. ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ ക്യാംപസിനകത്തുണ്ട്. മതില്‍കെട്ടുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചു. ഇതോടെ, നാട്ടുകാര്‍ക്ക് യാത്ര ചെയ്യാന്‍ കിലോമീറ്ററുകള്‍ വളയണം. ബാരിക്കേഡുകള്‍ നാട്ടുകാര്‍ എടുത്തുമാറ്റി.
ഒരു ചർച്ചയും നടത്താതെ വഴി അടച്ച് മതില്‍ക്കെട്ടാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇനിയും ഇതു തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് മുന്നറിയിപ്പ്. ക്യാംപസിനു ചുറ്റും മതില്‍ക്കെട്ടി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായി പ്രവേശനം അനുവദിക്കാനായിരുന്നു നീക്കം.