കബനി നദി കടന്നെത്തി കടുവ; നാല് വളർത്തു നായ്ക്കളെ കൊന്നു; ഭീതി

വയനാട് പുല്‍പ്പള്ളി കൊളവള്ളി പ്രദേശത്തെ ഭീതിയിലാഴ്ത്തി കര്‍ണാടകയില്‍ നിന്നും കബനിനദി കടന്നെത്തിയ കടുവ. നാലു വളര്‍ത്തുനായ്ക്കളെ കടുവ കൊന്നു. തുരത്താനുള്ള ശ്രമം തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുവയെ തോട്ടത്തില്‍ കണ്ടത്. കഴി‍ഞ്ഞ ദിവസം  നാല്  വളര്‍ത്തു നായ്ക്കളുടെ ജഡം കണ്ടെത്തിയതോടെ കടുവ സ്ഥലത്തുണ്ടെന്നുറപ്പായി. കബനി നദി കടന്നാണ് കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും കടുവ എത്തുന്നത്.

കന്നുകാലിളെ മേയ്ക്കാന്‍ കൊണ്ടുപോകാനും തോട്ടത്തില്‍ പോകാനും ആളുകള്‍ക്ക് ഭയമാണ്. കര്‍ഷകര്‍ കൂട്ടംചേര്‍ന്നാണ് രാവിലെ പാല്‍ അളക്കാൻ പോകുന്നത്. സന്ധ്യയാകുന്നതോടെ തീരദേശ ഗ്രാമങ്ങളില്‍ ആളനക്കമില്ലാത്ത അവസ്ഥയാണ്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും നടപടികളില്ലെന്ന പരാതിയുണ്ട്.

വനപാലകരും നാട്ടുകാരും സംയുക്തമായി പടക്കം പൊട്ടിച്ചും മറ്റും തിരച്ചില്‍ തുടരുകയാണ്. രണ്ട് സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൊന്നില്‍ കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ കടുവ സംരക്ഷണ അതോറിറ്റിയതുള്‍പ്പെടേയുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ കൂടുസ്ഥാപിക്കാനാവൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.