നാലര ലക്ഷം മുടക്കി തടയണ; മൂന്നുമാസത്തിനുള്ളിൽ തകർന്നു; അഴിമതി ആക്ഷേപം

മലപ്പുറം കാളികാവ് കുതിരപ്പുഴയിലെ താല്‍ക്കാലിക തടയണ നിര്‍മാണത്തിന്റെ പേരില്‍ ആക്ഷേപം. 4 മീറ്റര്‍ നീളത്തില്‍ മണല്‍ചാക്കുകൊണ്ട് നാലര ലക്ഷം രൂപ ചിലവഴിച്ച് ജലസേചന വകുപ്പ് നിര്‍മിച്ച തടയണ മൂന്നു മാസംകൊണ്ട് തകര്‍ന്നു.

കുതിരപ്പുഴയില്‍ മൂച്ചിക്കല്‍ മൂരക്കയം പമ്പ് ഹൗസിനു സമീപം മധുമല കുടിവെളള പദ്ധതിക്കുവേണ്ടി 80 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മിച്ച സ്ഥിരം തടയണയിലെ ചോര്‍ച്ച മൂലം പ്രയോജനമില്ലാതായി. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ചോര്‍ച്ചക്ക് കാരണമായത്. തടയണയില്‍ തട്ടി പുഴ തിരിഞ്ഞൊഴുകിയതോടെ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ തീരുമാനിച്ചു. 200 മണല്‍ചാക്കുകള്‍ നിറച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കാനാണ് 455347 രൂപ ചിലവഴിച്ചത്. അന്‍പതിനായിരം രൂപ പോലും ചിലവില്ലാത്ത ബണ്ടിന് നാലര ലക്ഷത്തിലധികം ചിലവഴിച്ചതിന് എതിരെയാണ് പരാതി. 

കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മിച്ച തടയണ ആദ്യമഴയില്‍ തന്നെ തകര്‍ന്നു. മധുമല കുടിവെളള പദ്ധതിയിലെ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് കാലങ്ങളായി പരാതികളേറെയുണ്ട്.