പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്ത്; കുത്തിയിരിപ്പ് സമരവുമായി കുടുംബങ്ങൾ

വയനാട് പുത്തുമല പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്തായ പതിനാറു കുടുംബങ്ങൾ കലക്ടറേറ്റില്‍ കുത്തിയിരിപ്പ് സമരം നടത്തി. അധികൃതർ ഇടപെട്ടില്ലെങ്കിൽ പുനരധിവാസ പദ്ധതി പ്രദേശത്ത് കുടില്‍ കെട്ടുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന   യൂത്ത് ലീഗ് അറിയിച്ചു. 

മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടമായ നാല് കുടുംബങ്ങളും സ്ഥലം നഷ്ടമായ 12 കുടുംബങ്ങളുമാണ്  സമരം നടത്തിയത്. സർവേകൾക്ക് ശേഷം  പുനരധിവാസ പദ്ധതിയിൽ ഇവർ ഉൾപ്പെട്ടിരുന്നില്ല.  ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു  കാരണമായി ചൂണ്ടിക്കാട്ടുന്നത്.  ഇതിനു ശേഷം  ജനപ്രതിനിധികൾ  വാഗ്ദാനം നൽകിയെന്നും  പാലിക്കപ്പെട്ടില്ലെന്നും  കുടുംബങ്ങൾ പറയുന്നു. യൂത്ത് ലീഗിന്റെ പിന്തുണയോടെയാണ് കലക്ടറേറ്റിന് മുന്നിൽ സമരം നടത്തിയത്. 

പുനരധിവാസത്തിനായി ഏറ്റെടുത്ത  പൂത്തക്കൊല്ലിയിലെ ഏഴ് ഏക്കറിൽ  57 കുടുംബങ്ങള്‍ക്ക് വീട്  നിര്‍മിക്കുന്നുണ്ട്. ഇവിടെ വീട് വെക്കാൻ ഇനി സ്ഥലമില്ലെന്നാണ് മേപ്പാടി  പഞ്ചായത്ത് പറയുന്നത്.