കൃഷിയിടത്തിൽ പതിവായെത്തി കാട്ടാനക്കൂട്ടം; ഭീതിയിൽ നാട്ടുകാർ

മലപ്പുറത്തിന്റെ മലയോര ജനവാസ മേഖലകളില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടം പതിവായെത്തുന്നു. അര നൂറ്റാണ്ടിലധികമായി ഒരേ സ്ഥലത്ത് താമസിക്കുന്നവര്‍ക്കും കാട്ടാനശല്യം ആദ്യ അനുഭവമാണ്. പരാതി പറയുബോള്‍ വനം ഉദ്യോഗസ്ഥര്‍ സ്വന്തം നിസഹായത പങ്കു വയ്ക്കുന്നതായി നാട്ടുകാര്‍.

വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടിയിൽ കീച്ചേരി കുര്യനും കുടുംബവും താമസമാക്കിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടക്ക്  പുന്നപ്പുഴയുടെ തീരത്തുളള കുര്യന്റെ കൃഷിയിടത്തില്‍ കാട്ടാനകളെത്തുന്നത് ആദ്യത്തെ അനൂഭവം. കുര്യന്റെ ഭൂമിയിലെ കുലച്ച വാഴകളും കമുകും കുരുമുളകും പച്ചക്കറിയും ഉൾപ്പെടെ എല്ലാം നശിപ്പിച്ചു. ഒരു തവണ എത്തിയാല്‍ അതേ സ്ഥലത്ത് പിന്നീട് തുടർച്ചയായി ആനക്കൂട്ടം വന്ന് കൃഷി നശിപ്പിക്കുക പതിവാണ്. പുന്നപ്പുഴ നീന്തിക്കടന്നെത്തുന്ന ആനക്കൂട്ടത്തെ ഭയന്ന് കൃഷി തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കുടുംബം.

സമാനമായ പ്രയാസം നേരിടുന്ന ഒട്ടേറെ കര്‍ഷകര്‍ വേറേയുമുണ്ട്. കഴിഞ്ഞ പ്രളയകാലത്തിനു ശേഷം കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായെന്നാണ് നാട്ടുകാരുടെ അനുഭവം. വഴിക്കടവ് റെയ്ഞ്ചിനു കീഴിലെ നെല്ലിക്കുത്ത് വനത്തിൽ നിന്നുമാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. കാട്ടാനകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതുകൊണ്ട് പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ ആശങ്കയിലാണ് നാട്ടുകാര്‍.