പുതിയ പരിസ്ഥിതി ലോല മേഖല ജനങ്ങളെ ബാധിക്കില്ല; ആശങ്ക വേണ്ടെന്ന് വനംവകുപ്പ്

മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നടപടി കൂടുതല്‍ ജനവാസമേഖലകളെ ബാധിക്കില്ലെന്ന് വനംവകുപ്പ്. വയനാട് ജില്ലയിലും താമരശേരി താലൂക്കിലും വനത്തിനുള്ളില്‍തന്നെയായിരിക്കും പരിസ്ഥിതി ലോലമേഖലയുടെ അതിര്‍ത്തിയെന്നും വനംവകുപ്പ് പറയുന്നു.

ജനവാസകേന്ദ്രം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നുവെന്ന ആശങ്കയിലാണ് കര്‍ഷകര്‍. എന്നാല്‍ മലബാര്‍വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ആകാശ ദൂരം കണക്കാക്കിയാല്‍ ഭൂരിഭാഗവും തൊട്ടടുത്ത വനത്തില്‍തന്നെയാണ് എത്തുക. സൗത്ത് വയനാട് വനം ഡിവിഷനും താമരശേരി റെയ്ഞ്ചുമാണ് ഇവ. പുതുപ്പാടിയില്‍ മേലേ കക്കാട് പ്രദേശത്ത് റബര്‍ തോട്ടവും കട്ടിപ്പാറ പഞ്ചായത്തില്‍ അമരാട് പ്രദേശത്തിന്റെ മുകള്‍വശത്തുമാണ് സ്വകാര്യ വ്യക്തികളുടെ ഭൂമി ഉള്‍പ്പെടുന്നത്. എന്നാല്‍ ഇവിടെ ജനവാസമില്ല.

പക്ഷേ ചെമ്പനോട, മുതുകാട്, സീതപ്പാറ, പെരുവണ്ണാംമൂഴി, ചക്കിട്ടപ്പാറ പ്രദേശങ്ങളില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടും. ഇവിടുത്തെ പരാതികള്‍ കേള്‍ക്കാനും അതിര്‍ത്തികള്‍ കാണിച്ചുനല്‍കാനും അടുത്തദിവസം വനപാലകര്‍ യോഗം വിളിക്കും.