ചിരകാല ആവശ്യം; പരപ്പനങ്ങാടി ഫിഷിങ് ഹാർബറിന്റെ നിർമാണം പുരോഗമിക്കുന്നു

മൽസ്യത്തൊഴിലാളികളുടെ ചിരകാല ആവശ്യമായ പരപ്പനങ്ങാടി ഫിഷിങ് ഹാർബറിന്റെ നിർമാണം പുരോഗമിക്കുന്നു. അറുന്നൂറ് മീറ്റർ നീളത്തിൽ ഇരുവശത്തും ലേലപ്പുരയും, ബോട്ട് ജെട്ടിയുമടക്കമുള്ള സൗകര്യങ്ങളാണ് മൽസ്യത്തൊഴിലാളികൾക്കായി ഒരുങ്ങുന്നത്.

പരപ്പനങ്ങാടി ഹാർബറിനായുള്ള പുലിമുട്ട് നിർമാണമാണ് ഈ കാണുന്നത്. രണ്ട് ലേലപ്പുര, ലോക്കർ റൂം, ശുചിമുറികൾ, ഭക്ഷണശാല, വിശ്രമകേന്ദ്രം എന്നീ സംവിധാനങ്ങളാണ് ഹാർബറിലുണ്ടാവുക. ബോട്ട് ജെട്ടിയുമുള്ളതിനാൽ പരപ്പനങ്ങാടിയിലെ മൽസ്യത്തൊഴിലാളികൾക്ക് ബോട്ടടുപ്പിക്കാൻ മറ്റ് ഹാർബറുകൾ ആശ്രയിക്കേണ്ടി വരില്ല. സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 113 കോടി രൂപ ചിലവിലാണ് നിർമാണം.

ദിവസേന 35 ലോഡ് കല്ലാണ് ചാപ്പപ്പടിയിൽ ആരംഭിച്ചിരിക്കുന്ന പുലിമുട്ട് നിർമാണത്തിനായി ഇറക്കുന്നത്. 30 മാസത്തിനുള്ളിൽ ഹാർബർ തൊഴിലാളികൾക്കായി തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷ.