കല്ലുമ്മക്കായ കൃഷിക്ക് പേരുകേട്ട കാസര്‍കോട് കവ്വായി കായലില്‍ കൂട് മത്സ്യ കൃഷി സജീവമാകുന്നു. നിരവധി കര്‍ഷകരാണ് വിവിധ മത്സ്യങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നത്. ലോക്ഡൗണില്‍ വരുമാനം നിലച്ചവരും ഇപ്പോള്‍ കവ്വായി കായലിനെ ആശ്രയിച്ചാണ് ജീവിതം തള്ളി നീക്കുന്നത്.
കാളാഞ്ചിയാണ് കവ്വായി കായലിലെ മത്സ്യകര്‍ഷകര്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഓരുജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി സമൃദ്ധമായുണ്ടാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൃഷിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. പിവിസി പൈപ്പും നൈലോൺ വലകളും ഉപയോഗിച്ച് കൂടൊരുക്കിയാണ് കൃഷി. കായലിൽ തന്നെയുള്ള ചെറുമത്സ്യങ്ങളാണ് തീറ്റയായി നല്‍കുന്നത്. നല്ല വളർച്ചയെത്തിയ ഒരു മീനിന് ഒരു കിലോവരെ തൂക്കമുണ്ടാകും. വിളവെടുപ്പ് സമയത്ത് ഉപഭോക്താക്കള്‍ നേരിട്ടെത്തി മത്സ്യം വാങ്ങിക്കുന്നതുകൊണ്ടു തന്നെ വിപണി കണ്ടെത്തേണ്ട ബുദ്ധിമുട്ടും കര്‍ഷകര്‍ക്കില്ല. പക്ഷേ അധ്വാനത്തിനൊത്ത നേട്ടം കൃഷിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് പരാതി.കിലോയ്ക്ക് അറുന്നൂറ് രൂപയ്ക്കാണ് കാളാഞ്ചിയുടെ വില്‍പന. പൂര്‍ണ വളർച്ചയെത്തിയാല്‍ ഒരു കൂട്ടില്‍നിന്ന് അന്‍പത് കിലോ മത്സ്യം വരെ ലഭിക്കും.
കളാഞ്ചിക്ക് പുറമെ കരിമീന്‍, ചെമ്പല്ലി, വറ്റ തുടങ്ങിയ മത്സ്യങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. വായ്പകള്‍ക്ക് നാല്‍പത് ശതമാനം വരെ സബ്സിഡി നല്‍കി കൊണ്ട് കായലിലെ മത്സ്യകൃഷിക്ക് പൂര്‍ണ പിന്തുണയുമായി ഫിഷറീസ് വകുപ്പും ഒപ്പമുണ്ട്.