'നമ്മളെങ്ങനെ നമ്മളായെന്ന്' ഈ മ്യൂസിയം പറയും; വയനാടിന്റെ പാരമ്പര്യശേഖരവുമായി കുട്ടിക്കൂട്ടം

വയനാടിന്റെ പാരമ്പര്യവും പഴയതലമുറയുടെ ജീവിതരീതികളും കാണണോ. ബത്തേരി അസംപ്ഷന്‍ സ്കൂളിലെത്തിയാല്‍ മതി.  പൈതൃകവസ്തുക്കളുടെ വലിയ ശേഖരം ഒരുക്കിയിരിക്കുകയാണ് കുട്ടികള്‍. 

സ്കൂളുകൾ ഹൈടെക് ആകുന്നതിനിടയിൽ  പഴമകളെ സംരക്ഷിക്കുന്ന ഒരാശയം കുട്ടികളുടെ തലയില്‍ മിന്നി. അധ്യാപകരും ആ പുതുമയ്ക്കൊപ്പം നിന്നു. പഠനത്തിനൊപ്പം പഴയ വസ്തുക്കള്‍ക്കുള്ള അന്വേഷണവും സജീവമായി. വീടുകളിലെ തട്ടിന്‍മ്പുറത്തും മറ്റും സൂക്ഷിച്ച പഴയ ഉപകരണങ്ങള്‍ കുട്ടികള്‍ കൊണ്ടുവന്നു. രക്ഷിതാക്കളും പിടിഎയും ഒപ്പം നിന്നു. അധ്യാപകരുടെ ശേഖരത്തിലുള്ള വസ്തുക്കളും സ്കൂളിലെത്തി. 

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ഷിക ഗാര്‍ഹിക ഉപകരണങ്ങള്‍. ആദിവാസികളുടെ തനത് വസ്തുക്കള്‍, ഫോസിലുകള്‍, താളിയോലകള്‍, ആദ്യകാല റേഡിയോകള്‍, ക്ലോക്കുകള്‍, നാണയങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് മ്യൂസിയത്തില്‍. വയനാടിന്റെ മാത്രമല്ല കേരളത്തിന്റെയും ചരിത്രം അടുത്തറിയാന്‍ കഴിയും. നമ്മളെങ്ങനെ നമ്മളായെന്ന് പറയുന്ന ഈ മ്യൂസിയത്തിന് എസ് സി ആര്‍ടിസിയുടെയും കേരള ചരിത്രഗവേഷണ വകുപ്പിന്റെയും അംഗീകാരവും ലഭിച്ചിട്ടുണ്ട്.