കോഴിക്കോട് മണാശ്ശേരി ഇരട്ടക്കൊലയില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത തള്ളാതെ ക്രൈംബ്രാഞ്ച്. ഒന്നാംപ്രതി ബിര്‍ജുവിന്റെ ഭാര്യയെയും സുഹൃത്തുക്കളെയും അടുത്തദിവസം ചോദ്യം ചെയ്യും. മാതാവിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടിലെത്തിച്ചുള്ള ബിര്‍ജുവിന്റെ തെളിവെടുപ്പില്‍ രക്തസാംപിളുകളുള്‍പ്പെടെ ലഭിച്ചു. ബിര്‍ജുവിന്റെ പിതാവിന്റെ ദുരൂഹമരണവും അന്വേഷിക്കും.
പതിനൊന്ന് ഇരുപതോടെയാണ് ബിര്‍ജുവിനെ മണാശ്ശേരിയിലെ വീട്ടിലെത്തിച്ചത്. മാതാവ് ജയവല്ലിയെ സുഹൃത്ത് ഇസ്മയിലിനൊപ്പം ചേര്‍ന്ന് കഴുത്തുമുറുക്കി കെട്ടിത്തൂക്കിയത് അഭിനയിച്ച് കാണിച്ചു. മദ്യം നല്‍കി ഇസ്മയലിനെ മയക്കിയതും പിന്നീട് കയറിട്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതും മടികൂടാതെ ഓരോഘട്ടവും ബിര്‍ജു ഉദ്യോഗസ്ഥരോട് വിവരിച്ചു. ഇസ്മയിലിന്റെ മൃതദേഹം വെട്ടിമാറ്റിയ മുറിയിക്കുള്ളിലെ രക്തക്കറയുള്‍പ്പെടെയുള്ള തെളിവുകള്‍ ഫൊറന്‍സിക് സംഘത്തിന് ലഭിച്ചു. ആറ് മണിക്കൂറിനോടടുത്ത് തെളിവെടുപ്പ് നീണ്ടു. തെളിവുശേഖരണം ആദ്യഘട്ടം പൂര്‍ത്തിയായെന്നും കൂടുതലാളുകളെ ചോദ്യം ചെയ്ത് അന്വേഷണം വിപുലമാക്കുമെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ബിര്‍ജുവിന്റെ ഭാര്യയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി.
1984 ല്‍ ബിര്‍ജുവിന്റെ പിതാവ് വാസുവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വാസുവിന്റെ മരണത്തിലും ദുരൂഹതയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇസ്മയിലിന്റെ മൃതദേഹം മുറിക്കാനുള്ള കത്തിയും, കവറുമുള്‍പ്പെടെ വാങ്ങിയ കട, കൈയ്യും കാലും തലയും ചാക്കില്‍ക്കെട്ടി പുഴയിലൊഴുക്കിയ അഗസ്ത്യമൂഴി പാലം, ശരീരാവശിഷ്ടം ഉപേക്ഷിച്ച തിരുവമ്പാടി എസ്റ്റേറ്റ് എന്നിവിടങ്ങളിലും ബിര്‍ജുവിനെയെത്തിച്ച് തെളിവെടുക്കും.