പ്രളയത്തില്‍ എല്ലാം നഷ്ടമായ കവളപ്പാറയടക്കം ഉള്‍പ്പെടുന്ന പോത്തുകല്‍ പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ചുമാസം പിന്നിടുബോഴും അവഗണ തുടരുകയാണ്. മുണ്ടേരിക്കടുത്ത വാണിയംപുഴ കോളനി തന്നെ ഇല്ലാതായതോടെ പകല്‍പോലും കാട്ടാനയിറങ്ങുന്ന കൊടുംവനത്തിനുളളില്‍ കുടില്‍ കെട്ടിയാണ് 36 കുടുംബങ്ങളുടെ താമസം.
ചാലിയാറിലെ കോണ്‍ക്രീറ്റു പാലം പ്രളയത്തില്‍ ഒലിച്ചു പോയതോടെ മുളകൊണ്ട് നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ സാഹസികയാത്ര നടത്തി വേണം വാണിയംപുഴ എത്താന്‍. കോളനിയാകെ പ്രളയമെടുത്തതോടെ രണ്ടു കിലോമീറ്റര്‍ താഴെ വന്ന് കൊടും വനത്തില്‍ കുടിലുകള്‍ കെട്ടാനുളള പരിശ്രമത്തിലാണ് ആദിവാസികള്‍.
കോളനി ഉപേക്ഷിച്ചെത്തിയ ആദിവാസി കുടുംബങ്ങള്‍ക്ക് കാര്യമായ സര്‍ക്കാര്‍ സഹായങ്ങളൊന്നും ഇത്ര കാലമായിട്ടും എത്തിയിട്ടില്ല. ആനക്കാട്ടില്‍ പേടിച്ചുവിറച്ചാണ് താമസം. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. വീടു വക്കാന്‍ ഫണ്ടനുവദിക്കുന്നത് അടക്കമുളള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാന്‍ കോളനിക്കാര്‍ക്ക് ആദ്യം സ്വന്തമായി ഭൂമി വേണം. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചെറുചുവടുപോലും വച്ചിട്ടില്ല. കവളപ്പാറയില്‍ വീടു നഷ്ടമായ ആദിവാസി കുടുംബങ്ങളെല്ലാം ഇന്നും ക്യാംപിലാണ് കഴിയുന്നത്. കവളപ്പാറയിലെ അടക്കം ആദിവാസികളുടെ ക്ഷേമകാര്യത്തില്‍ സര്‍ക്കാരിന്റെ സമാനമായ അലംഭാവം തുടരുകയാണ്.