വൃക്കരോഗികൾക്ക് കൈത്താങ്ങ്; പുതുജീവനേകും ‘ജീവനം’ പദ്ധതി

വയനാട്ടിലെ വൃക്കരോഗികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും കൈത്താങ്ങ്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഒരുകോടി രൂപയുടെ ബൃഹദ് പദ്ധതി വഴിയുള്ള ആദ്യ ധനസഹായം ഈയാഴ്ചതന്നെ അര്‍ഹര്‍ക്ക് ലഭിക്കും. പൊതുജനക്കൂട്ടായ്മകളിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതി ജീവനം എന്നപേരിലാണ് അറിയപ്പെടുന്നത്.

എണ്ണൂറോളം വൃക്കരോഗികളുണ്ട് ജില്ലയില്‍. സൗകര്യങ്ങളില്ലാത്തിനാല്‍ ഭൂരിഭാഗം രോഗികളും മറ്റ് ജില്ലകളെയാണ് ഡയാലിസിന് ആശ്രയിക്കുന്നത്. ഇവരെ സഹായിക്കുന്നതിനാണ് ഒരുകോടി രൂപയുടെ ബൃഹദ്പദ്ധതി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഫണ്ട് പിരിച്ചെടുത്തത്. 

ജില്ലയില്‍ സ്ഥിരതാമസക്കാരായ ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് സഹായം ലഭിക്കും. 392 അപേക്ഷ ഇതുവരെ ലഭിച്ചു. പ്രതിമാസം 3000 രൂപ വീതം ലഭ്യമാക്കും. 

അവയവങ്ങള്‍ മാറ്റിവെച്ചവര്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 144 അപേക്ഷകരുണ്ട്. പഞ്ചായത്തുകളിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മുഖേന മരുന്നുകള്‍ വാങ്ങി നല്‍കും. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് വിധേയമാകുന്നവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ 25 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയവര്‍ അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസരെ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.