സർക്കാരിന്റെ നെല്ല് സംഭരണം വൈകുന്നു; കർഷകർ പ്രതിസന്ധിയിൽ

സർക്കാരിന്റെ നെല്ല് സംഭരണം വൈകുന്നതിനാൽ കർഷകർ പ്രതിസന്ധിയിൽ. സ്വകാര്യ മില്ലുകളെ സഹായിക്കാൻ സപ്ളൈകോ പതിവുപോലെ സംഭരണം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

നെല്ല് സംഭരണത്തിന്റെ ചുമതലയുളള സപ്ളൈക്കോയും നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുകളും തമ്മിലുള്ള ഒത്തുകളിയാണ്  നടക്കുന്നതെന്ന് കർഷകർ സംശയിച്ചാൽ തെറ്റില്ല. എല്ലാക്കാലത്തും എന്തെങ്കിലും കാരണം കണ്ടെത്തി സംഭരണം വൈകിപിക്കുന്നതാണ് രീതി.

കൊയ്ത്ത് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടെങ്കിലും നെല്ല് സംഭരണം പൂര്‍ണ തോതില്‍ എത്തിയിട്ടില്ല. നെല്ല് സൂക്ഷിക്കാനിടമില്ലാതെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുകയാണ്. സഹകരണ മേഖലയിലെ പാഡികോ മാത്രമാണ് നെല്ല് സംഭരണം തുടങ്ങിയത്.  പതിനഞ്ച് സ്വകാര്യ മില്ലുകളെങ്കിലും സംഭരണം തുടങ്ങിയാലേ കർഷകകർക്ക് ആശ്വാസമാകു .  കിസാന്‍ മോര്‍ച്ച പ്രവർത്തകർ പാലക്കാട് സപ്ളൈകോയുടെ മുന്നിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.

അൻപതിനായിരത്തിലധികം കർഷകർ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ നെല്ല് സംഭരിച്ച വകയിൽ 20 കോടി രൂപ സ്വകാര്യ മില്ലുകാർക്ക് സർക്കാർ കൊടുക്കാനുണ്ട്. ഇത് ലഭിക്കാതെ നെല്ലുസംഭരണം ആരംഭിക്കില്ലെന്നാണ് സ്വകാര്യ മില്ലുകാരുടെ വാദം.