പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാൻഡിലെ നഗര സഭയുടെ വാണിജ്യസമുച്ചയം ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും. യന്ത്രങ്ങളെത്തിച്ച് പൊളിക്കൽ തുടങ്ങിയതോടെ പ്രവ്യത്തികൾ വേഗത്തിലായി.
രണ്ടാഴ്ച മുന്‍പ് പൊളിക്കൽ പ്രവൃത്തികൾ തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളിൽ മുടങ്ങി. ഇതൊഴിവാക്കാനാണ് യന്ത്രങ്ങൾ എത്തിച്ചുളള പ്രവൃത്തി തുടങ്ങിയത്.
കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ എത്തിയതോടെ കഴിഞ്ഞ ഒരുവർഷത്തിലേറെയായി കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു. പാലക്കാട്ടെ ആദ്യ സ്വകാര്യ ബസ് സ്റ്റാൻസിലെ വാണിജ്യ സമുച്ചയമാണിത്.കെട്ടിടത്തിലെ വ്യാപാരശാലകൾ നേരത്തെ ഒഴിപ്പിച്ചിരുന്നു.
ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പൊളിക്കാൻ കരാര്‍ എടുത്തിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ കെട്ടിടത്തിലെ മരം, ഇരുമ്പ് ഉരുപ്പടികള്‍ മാറ്റിയിരുന്നു.
സ്വകാര്യ ബസുകൾക്ക് ബസ് സ്റ്റാൻഡിൽ എത്തുന്നതിന് തടസമില്ല. കോഴിക്കോട് ഭാഗത്തേക്കുളള ബസുകളാണ് കൂടുതലായി ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. ചില സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറാത്തത് സംബന്ധിച്ചുള്ള തർക്കത്തിനും പ്രധാന കാരണം അപകടാവസ്ഥയിലായ കെട്ടിടമായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം കൂടുതൽ ബസുകൾ ഇവിടേക്ക് എത്തിക്കുന്നതിനാണ് ശ്രമം.