പാലക്കാട് വൈദ്യുതി വിഛേദിക്കേണ്ടിവരുന്നമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിഛേദിക്കേണ്ടിവരുന്നമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. കുടിശിക ഉള്‍പ്പെടെ പതിനാലു ലക്ഷം രൂപയാണ് കെഎസ്ഇബിക്ക് നല്‍കാനുളളത്. ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ആശുപത്രിയില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നഗരസഭ കനിയണം.

ഒറ്റപ്പാലം താലൂക്കാശുപത്രിയുടെ കഴിഞ്ഞ ആറു മാസത്തെ വൈദ്യുതി ബില്ലാണ് കെഎസ്ഇബിക്കു നൽകാനുള്ളത്. കുടിശികയായി മാറിയ 14.9 ലക്ഷം രൂപ കാലതാമസം കൂടാതെ അടച്ചു തീർക്കണമെന്നാണ് തിരുവനന്തപുരത്തെ കെഎസ്ഇബി റവന്യൂ വിഭാഗം ആശുപത്രിക്കു രേഖാമൂലം നൽകിയ നിർദേശം. ഇതുണ്ടായില്ലെങ്കിൽ കടുത്ത നടപടികൾക്കു ശുപാർശ ചെയ്യും.

ദിവസവും ശരാശരി ഇരുനൂറിലധികം രോഗികൾ കിടത്തി ചികിത്സയിലുളള ആശുപത്രിയാണിത്. വൈദ്യുതി വിഛേദിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റും പകലും രാത്രിയും പ്രവർത്തിക്കുന്ന ഫാർമസിയുമെല്ലാം പ്രതിസന്ധിയിലാകും. നഗരസഭയിൽ നിന്നു ഫണ്ട് ലഭിക്കാത്തതാണു കുടിശികയ്ക്കു കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നേരത്തെ ആശുപത്രി മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച്  28 ലക്ഷം രൂപ കെഎസ്ഇബിക്ക് അടച്ചിരുന്നു. ഇപ്പോൾ എച്ച്എംസി ഫണ്ടിലും പണമില്ലാതായി. ചെലവഴിച്ച 28 ലക്ഷം രൂപ നഗരസഭ എച്ച്എംസിക്കു നൽകിയിട്ടില്ല. കെഎസ്ഇബി രേഖാമൂലം നൽകിയ നിർദേശം നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.