ചെർപ്പുളശ്ശേരിയിലെ ഉരുൾപൊട്ടലിന് കാരണം പാറമടകൾ; പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട് ചെര്‍പ്പുളശേരി മേഖലയിലെ ഉരുള്‍പൊട്ടലിന് കാരണമായത് പാറമടകളുടെ പ്രവര്‍ത്തനം. തടയണയില്‍ വെളളം കെട്ടിനിര്‍ത്തുന്നതും മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ഖനനവും ഉരുള്‍പൊട്ടലിന് കാരണമായി. പരാതിപറഞ്ഞിട്ടും നടപടിയെടുക്കാത്ത റവന്യൂ, ജിയോളജി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളേറെയാണ്.

ചെര്‍പ്പുളശേരി ചളവറ പഞ്ചായത്തിലെ കയിലിയാട് വേമ്പലത്തുപാടത്ത് രണ്ട് പാറമടകള്‍ പ്രവര്‍ത്തിക്കുന്ന മലയിലാണ് കഴിഞ്ഞആഴ്ച ഉരുള്‍പൊട്ടി ജനവാസമേഖലയിലേക്ക് പതിച്ചത്. വീടുകള്‍ക്ക് നാശം നേരിട്ടു. റോ‍‍ഡും കനാലുകളും മണ്ണും കല്ലും വീണ് തകര്‍ന്നു. പകല്‍സമയത്ത് ഉരുള്‍പൊട്ടിയതിനാല്‍ ആളപായം ഉണ്ടായില്ല. വനത്തിനോട് ചേര്‍ന്നുളള ഖനനവും ക്രഷറിന്റെ പ്രവര്‍ത്തനവുമാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് നാട്ടുകാരുടെ പരാതി. 

തടയണ കെട്ടി വെളളം തടഞ്ഞുനിര്‍ത്തിയത് ഉരുള്‍പൊട്ടിയദിവസം നാട്ടുകാരാണ് തുറന്നുവിട്ടത്.പാറമടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഒറ്റപ്പാലം അനങ്ങന്‍മലയില്‍ ചീനിക്കപ്പറമ്പ്, നാലാംമൈല്‍, മേലൂര്‍, കല്ലടിക്കോട് മേഖലയില്‍ പാലക്കയം, മൂന്നേക്കര്‍ പ്രദേശങ്ങളിലും പാറമടകള്‍ തന്നെയാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നും റിപ്പോർട്ടുണ്ട്.