രണ്ട് നഗരങ്ങളെ മുക്കിയ വെള്ളിയാങ്കല്ല് റഗുലേറ്റർ; ജലസേചന വകുപ്പിന് ബാധ്യത

പട്ടാമ്പിെയയും തൃത്താലയെയും പ്രളയത്തില്‍മുക്കിയ വെളളിയാങ്കല്ല് റഗുലേറ്റര്‍ ജലസേചന വകുപ്പിന് വന്‍ സാമ്പത്തിക ബാധ്യതയാകുന്നു. ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്താതെ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. പ്രളയത്തില്‍ തകര്‍ന്ന സംരക്ഷണഭിത്തി ഉള്‍പ്പെടെ നിര്‍മിക്കണമെങ്കില്‍ ഇനി കോടികള്‍ ചെലവഴിക്കണം. 

ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ വെളളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെളളം തുറന്നുവിടാന്‍ കഴിയാത്തതാണ് പട്ടാമ്പി മുതല്‍ തൃത്താല വരെയുളള പ്രദേശങ്ങളെ വെളളത്തിലാക്കിയത്. 27 ഷട്ടറുകളില്‍ പതിനൊന്നെണ്ണം ഏറെ പാടുപെട്ട് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയുടെ ഒരു വശത്തുകൂടി വെളളം കുത്തിയൊലിച്ച് കര പുഴയെടുത്തു. 

റഗുലേറ്ററിന്റെ അടിത്തറയെ ബലപ്പെടുത്തുന്ന ഏപ്രണുകള്‍ ഇല്ലാതായി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും സംരക്ഷണഭിത്തി ഉള്‍പ്പെടെ തകര്‍ന്നതാണ്. എന്നിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. രണ്ടാംപ്രളയത്തിന് ശേഷം എല്ലാം ശരിയാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കോടികള്‍ ചെലവഴിക്കണം. അതേസമയം 81 ലക്ഷത്തി എണ്‍പത്തിയേഴായിരത്തി 476 രൂപ അറ്റകുറ്റപ്പണിക്ക് ചെലവായെന്നാണ് കണക്ക്. പണം എവിടെ,എങ്ങനെ ചെലവഴിച്ചു എന്നതില്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയണം.

നാടിനെ വെളളത്തില്‍ മുക്കിയ ജലസേചനവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. വെളളിയാങ്കലിന്റെ ചുമതലയുളള എക്സിക്യൂട്ടീവ് എന്‍ജിനീയറെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്താണ് ജലസേചനമന്ത്രി തടിതപ്പിയത്.