ബോംബ് നിർമാണത്തിന് കൂട്ടുനിന്നാൽ പാറമട ലൈസൻസ് റദ്ദാക്കും

ബോംബ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന പാറമട ഉടമകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പൊലീസ്. കോഴിക്കോട് മലയോരമേഖലയിലെ അന്‍പത്തി രണ്ട് പാറമടകളുടെ നടത്തിപ്പുകാര്‍ക്ക് ഇത് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി.  നാദാപുരം ചേലക്കാടില്‍ സ്വകാര്യഭൂമിയില്‍ ബോംബ് കണ്ടെത്തിയ കേസില്‍ കൃത്യമായ തെളിവ് ലഭിച്ചതായും ജില്ലാ പൊലീസ് മേധാവി  അറിയിച്ചു.   

നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മേഖലയിലാണ് ബോംബാക്രമണം പതിവാകുന്നത്. ആളൊഴിഞ്ഞ പറമ്പിലും കളിസ്ഥലങ്ങളിലും ബോംബ് ശേഖരം കണ്ടെത്തുന്നതും പൊലീസിന് തലവേദനയായി. ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടവരെ പിടികൂടുന്നതിന് നാദാപുരം സി.ഐയുടെ േനതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ ബോംബുണ്ടാക്കിയവരെക്കുറിച്ച് വിവരം കിട്ടി. 

നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങിയ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രധാന തെളിവായത്. ബോംബുണ്ടാക്കിയെന്ന് കരുതുന്നവര്‍ ഒളിവിലാണ്. സ്ഫോടക വസ്തുവിന്റെ ഉറവിടം സംബന്ധിച്ച് നിരവധി സംശയമുണ്ടായി. ഇക്കാര്യം പരിഹരിക്കുന്നതിനാണ് ജില്ലയില്‍ അന്‍പത്തി രണ്ട് അംഗീകൃത ക്വാറി ഉടമകളെ ജില്ലാ പൊലീസ് മേധാവി നേരില്‍ക്കണ്ടത്. ചേലക്കാട്ടെ ബോംബ് നിര്‍മാണത്തില്‍ ഇവരുടെ സഹായമില്ലെന്ന് വ്യക്തമായി. ഏതെങ്കിലും തരത്തില്‍ രഹസ്യനീക്കമുണ്ടായെന്ന് തെളിഞ്ഞാല്‍ പിന്നീട് പാറമട പ്രവര്‍ത്തിപ്പിക്കാനാകില്ല. 

രണ്ട് ബക്കറ്റുകളിലായി ഉഗ്രശേഷിയുള്ള ഇരുപത്തി രണ്ട് ബോംബുകളാണ് ചേലക്കാട് നിന്ന് കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള സംഭവത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കൃത്യമായ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു.