കൽപ്പറ്റ മുഖം മിനുക്കുന്നു; നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

വയനാട് കൽപ്പറ്റ ടൗണിലെ കയ്യേറ്റങ്ങള്‍ മാറ്റുന്നതിനും മുഖച്ഛായ മാറ്റുന്നതരത്തിലുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു. താലൂക്ക് സര്‍വേ വിഭാഗം , ദേശീയപാത വിഭാഗം , നഗരസഭ എന്നിവയുടെ സംയുക്ത സര്‍വേ തുടങ്ങി. കയ്യേറ്റം കണ്ടെത്തിയാല്‍ പൊളിച്ചുനീക്കും.

വയനാടിന്റ ജില്ലാ ആസ്ഥാനമായ കല്‍പറ്റയില്‍ വ്യാപകമായി കയ്യേറ്റം നടന്നു എന്നാണ് കരുതുന്നത്.

ഗതാഗതസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് നഗരം. നവീകരണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം എന്ന നിലയിൽ സർവേ നടപടികൾ ആരംഭിച്ചു .തകർന്നുകിടക്കുന്ന നടപാതകൾ പൂർണമായും നവീകരിക്കുകയാണ് ആദ്യ ലക്ഷ്യം. ഓവുചാൽ ഉയരവും വീതിയും കൂട്ടി നിർമിച്ചശേഷം ടൈൽ പാകി കൈവരിയും സ്ഥാപിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ട് കോടി , കൽപ്പറ്റ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി, നഗരസഭയുടെ രണ്ട് കോടിയും എന്നിവ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തികള്‍.

പിഡബ്ല്യുഡി ദേശീയപാത വിഭാഗം, താലൂക്ക് സര്‍വേയര്‍മാര്‍, മുനിസിപ്പാലിറ്റി എന്നിവര്‍ സംയുക്തമായാണ് സർവ്വേ നടത്തുന്നത്. 

സർവ്വേയിൽ കയ്യേറ്റം കണ്ടെത്തിയാല്‍ നോട്ടീസ് നൽകും. സ്വയം പൊളിച്ചു നീക്കിയില്ലെങ്കിൽ നഗരസഭയും ദേശീയപാത അതോറിറ്റിയും ചേർന്ന് പൊളിച്ചുനീക്കും.