പഴമയിൽ നിന്ന് മോചനമില്ലാതെ ഫിഷറീസ് കോളനി; ഇരട്ടവീടുകൾ പൊളിച്ചു മാറ്റണം

മോചനം കാത്ത് മലപ്പുറം പുത്തൻകടപ്പുറം ഫിഷറീസ് കോളനി. അരനൂറ്റാണ്ട് പഴക്കമുള്ള ഇരട്ടവീടുകൾ പൊളിച്ചുമാറ്റി ഒറ്റവീടുകളാക്കണമെന്ന കോളനിവാസികളുടെ ആവശ്യം ശക്തമാവുകയാണ്. 40 വീടുകളാണ് കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾപോലും കിട്ടാതെ വലയുന്നത്. 

ഒറ്റ മതിലാൽ, വേർതിരിക്കപ്പെട്ട രണ്ട് വീടുകൾ. കഴിഞ്ഞ അരനൂറ്റാണ്ടായി പുത്തൻകടപ്പുറം കോളനിവാസികൾ താമസിക്കുന്നത് ഇങ്ങനെയാണ്.  ഇരട്ട വീടുകൾ ഒറ്റവീടുകളാക്കി മാറ്റണമെന്ന നിവേദനം മാറി വരുന്ന സർക്കാരുകൾക്കുമുന്നിൽ പലതവണ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. നേരത്തെ കോളനി കെട്ടിടം, ഫ്ലാറ്റാക്കി മാറ്റാൻ ശ്രമം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല

കോളനിയിൽ ഇപ്പോൾ താമസിക്കുന്ന പലർക്കും പട്ടയമില്ല. ഉള്ളവരുടെ പട്ടയമാണെങ്കിൽ ആദ്യം താമസിച്ചവരുടെ പേരിലും. സ്വന്തം പേരിൽ പട്ടയമില്ലാത്തതിനാൽ വസ്തു വിൽക്കാനോ സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാനോ മാര്‍ഗമില്ലാതെ വലയുകയാണിവർ.