സൊറ പറഞ്ഞിരിക്കാൻ സ്ഥലമില്ലാതെ കാസർകോഡ്; അധികൃതർക്കും മറുപടിയില്ല

മതിയായ സൗകര്യങ്ങളുള്ള ഒരു പാര്‍ക്ക് ഇല്ലാത്ത സംസ്ഥാനത്തെ അപൂര്‍വം നഗരങ്ങളില്‍ ഒന്നാണ് കാസര്‍കോട്. നഗരസഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പാര്‍ക്ക് ജലസംഭരണി നിര്‍മിക്കാന്‍ വേണ്ടി വിട്ടുകൊടുത്തതാണ് ഈ ദുര്‍ഗതിക്ക് കാരണം. ലൈറ്റ് ഹൗസിന് സമീപത്തെ ഒരു ഗ്രൗണ്ടിന് പാര്‍ക്ക് എന്ന പേരുനല്‍കി നഗരവാസികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

വൈകുന്നേരങ്ങളില്‍  കാറ്റുകൊണ്ടിരിക്കാന്‍ ഒരിടമില്ലെന്നതാണ് കാസര്‍കോടെത്തുന്ന ഏതൊരാളെയും അലട്ടുന്ന സങ്കടം. ആറുമാസം മുമ്പുവരെ പുലിക്കുന്നില്‍ പേരിന് ഒരു പാര്‍ക്കുണ്ടായിരുന്നു. പുതിയ ജലസംഭരണി സ്ഥാപിക്കാന്‍ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഈ സ്ഥലം നഗരസഭ വിട്ടുകൊടുത്തതോടെ അതും ഓര്‍മയായി. സഗരസഭയുടെ തന്നെ അധിനതയിലുള്ള സിവ്യൂ പാര്‍ക്കില്‍ പേരില്‍ മാത്രമാണ് പാര്‍ക്കുള്ളത്.സഞ്ചാരികള്‍ക്കുവേണ്ട ഒരു സൗകര്യങ്ങളും ഇവിടെയില്ല.

 നഗരത്തില്‍ ഒരു പാര്‍ക്ക് വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന്  ഉയര്‍ന്നെങ്കിലും കാര്യമായ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായില്ല. പള്ളിക്കര ബീച്ചിനോട് ചേര്‍ന്നുള്ള പാര്‍ക്കാണ് കാസര്‍കോടും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ വിനോദകേന്ദ്രം. ഇവിടേയും സഞ്ചാരികളെ കാത്തിരിക്കുന്നത് അസൗകര്യങ്ങളുടെ നീണ്ട നിരയാണ്.ബിഅര്‍ഡിസിയുടെ നിയന്ത്രണത്തിലുള്ള ഈ പാര്‍ക്കിന്റെ നടത്തിപ്പുചുമതല പ്രദേശത്തെ  ഒരു സഹകരണ ബാങ്കിനാണ്. ഇരിപ്പിടങ്ങളില്‍ പലതും  പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഡിടിപിസിയുടെ നിയന്ത്രണത്തില്‍ മറ്റുജില്ലകള്‍ക്ക് സമാനമായ വിശ്രമകേന്ദ്രങ്ങള്‍ കാസര്‍കോട്ടും വേണമെന്നാണ് പൊതുവെയുള്ള ആവശ്യം. എന്നാല്‍ വിനോദസഞ്ചാര വകുപ്പോ, ജില്ലാ ഭരണകൂടമോ ഈ ആവശ്യം കേട്ടില്ലെന്ന് നടിക്കുകയാണ്.