ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം അവതാളത്തിലായി

പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം അവതാളത്തില്‍.പൈപ്പുകളുടെ കാലപ്പഴക്കവും ഉപകരണങ്ങളുടെ തകരാറുകളുമാണ് ജലവിതരണത്തിലെ പ്രതിസന്ധിക്ക് കാരണം.. പല കുടുംബങ്ങളും വീടൊഴിഞ്ഞ് പോകാനുളള ഒരുക്കത്തിലാണ്.  

ഒറ്റപ്പാലം കണ്ണിയംപുറം തെരുവ്, ജെകെ നഗർ, ശ്രീരാംനഗർ, ശാന്തിനഗർ, സിവിൽ സ്റ്റേഷൻ പരിസരം, തോട്ടക്കര, പുളയ്ക്കാപറമ്പ് പ്രദേശങ്ങളിലാണു രൂക്ഷമായ ജലക്ഷാമം. ചിലയിടങ്ങളിൽ വെള്ളമെത്തിയിട്ടു മൂന്നാഴ്ച പിന്നിട്ടു. തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതും വാൽവ് തകരാറുകളുമാണ് ജലവിതരണം പ്രതിസന്ധിയിലാക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റിയിട്ടില്ല. പമ്പിങ് ക്രമീകരിക്കുന്ന യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും യഥാസമയം നടത്തിയിട്ടില്ല. കടുത്ത വരള്‍ച്ചയില്‍ കിണറുകൾ കൂടി വറ്റിവരണ്ടതോടെ പലരും വീടൊഴിഞ്ഞു പോകേണ്ട സ്ഥിതിയാണ്.

ജല അതോറിറ്റി ഓഫിസിൽ സമരം ചെയ്തിട്ടുപോലും പ്രശ്നത്തിനു പരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം വിലകൊടുത്തുവാങ്ങി വാഹനങ്ങളിൽ എത്തിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്.