കോഴിക്കോട് ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്കആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്കയുടെ പദ്ധതിറിപ്പോര്‍ട്ട് തയാറാക്കുവാൻ കൊങ്കൺ റയില്‍വേയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കോഴിക്കോട് –വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആറുകിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്.
വനഭൂമി നഷ്ടപ്പെടുത്താതെ മല തുരന്ന് രണ്ടുവരിയായി തുരങ്കവും ഇതിനെ ബന്ധിപ്പിച്ച് സമീപറോഡും കുണ്ടന്‍തോടില്‍ ഏഴുപത് മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കാനാണ് തീരുമാനം. ഇതിന്റെ ഡിപിആര്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ഉള്‍പ്പെടുത്തി ഇരുപത് കോടി രൂപ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരുന്നു. സാങ്കേതിക പരിജ്ഞാനം പരിഗണിച്ചാണ് ഡിപിആർ തയാറാക്കുവാൻ കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തിയത്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും.
കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാത തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിന് അടുത്തുള്ള സ്വർഗ്ഗം കുന്നിൽ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടിയിലാണ് അവസാനിക്കുന്നത്. വയനാട്ടിലേക്ക് ചുരം കയറാതെ എത്താന്‍ കഴിയുന്ന ഏറ്റവും ദൂരം കുറഞ്ഞ ബദല്‍പാതയാണ് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത. പാത യാഥാര്‍ഥ്യമായാല്‍ മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.