ഹര്‍ത്താലിന്റെ മറവില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം‌ അടയ്ക്കാന്‍ ശ്രമം

ഹര്‍ത്താലിന്റെ മറവില്‍  പാസ്പോര്‍ട്ട് സേവാ കേന്ദ്രം നേരത്തെ അടയ്ക്കാന്‍ ശ്രമം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പാസ്പോര്‍ട് സേവാ കേന്ദ്രം ഉച്ചയോടെ അടക്കാനുള്ള ജീവനക്കാരുടെ ശ്രമം അപേക്ഷകര്‍ സംഘടിച്ചെത്തി തടഞ്ഞു.

ഹര്‍ത്താല്‍ അനുകൂലികളുടെ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഉച്ചയോടെ പാസ്പോര്‍ട് സേവാ കേന്ദ്രം  പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതോടെ വിദൂരസ്ഥലങ്ങളില്‍ നിന്ന് എത്തിയവരടക്കമുള്ള  അപേക്ഷകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി ഗേറ്റ് അടച്ചു. മടക്കിവിട്ട  അപേക്ഷകര്‍   എന്തുചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതുമില്ല. വിവരമറിഞ്ഞ് പൊലിസ് എത്തിയെങ്കിലും മുകളില്‍ നിന്ന് നിര്‍ദേശമുള്ളതിനാല്‍ വീണ്ടും തുറക്കാനാവില്ലെന്ന  നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചു നിന്നു. അപേക്ഷകര്‍ ഉപരോധ സമരത്തിലേക്ക് കടന്നതോടെയാണ് വീണ്ടും തുറക്കാന്‍ സമ്മതിച്ചത്.

അവസാനത്തെ അപേക്ഷകനും മടങ്ങുന്നത് വരെ സുരക്ഷ നല്‍കാമെന്ന് പൊലീസും ഉറപ്പുനല്‍കിയതോടെ ഒന്നര മണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക്  വിരാമമായി.