പ്രളയത്തിൽ ഒലിച്ചുപോയ പൈപ് ലൈൻ പുനസ്ഥാപിച്ചില്ല; കുടിവെള്ളം മുടങ്ങി

പാലക്കാട് എലമ്പുലാശ്ശേരിയിൽ പ്രളയത്തിൽ ഒലിച്ചുപോയ പൈപ് ലൈൻ ഇനിയും പുനസ്ഥാപിച്ചിട്ടില്ല. നാലു മാസമായി പ്രദേശത്തെ ശുദ്ധജലവിതരണം അവതാളത്തിലാണ്. നാട്ടുകാർ ഒറ്റപ്പാലം ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചു.

കരിമ്പുഴ കരകവിഞ്ഞൊഴുകി കാഞ്ഞിരായംകടവ് തൂക്കുപാലത്തിൽ ഘടിപ്പിച്ചിരുന്ന പൈപ് ലൈനാണ് പ്രളയകാലത്ത് പാലത്തിനൊപ്പം ഒലിച്ചുപോയത്.ഇതോടെ കരിമ്പുഴ പഞ്ചായത്തിലെ എട്ടു വാർഡുകളിലെ ജലവിതരണം പൂർണമായി മുടങ്ങി. ഏഴായിരത്തോളം കുടുംബങ്ങളാണ് ശുദ്ധജലം ലഭിക്കാതെ വലയുന്നത്. പ്രശ്നം പലതവണ ജല അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.

പുഴയിലൂടെ പൈപ് ലൈൻ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. പൈപ് ലൈൻ സ്ഥാപിച്ച് ഒരു മാസത്തിനകം ശുദ്ധജല വിതരണം പുനസ്ഥാപിക്കുമെന്നാണ് നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരിക്കുന്നത്.