കേബിള്‍ സ്ഥാപിക്കാനായി കണ്ണൂര്‍ കോര്‍പറേഷനിലെ റോഡ് കുഴിച്ചതോടെ വീട്ടില്‍നിന്ന് വാഹനങ്ങള്‍ പുറത്തിറക്കാനാവാതെ നാട്ടുകാര്‍. കുഴിച്ച ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും മഴയില്‍ കോണ്‍ക്രീറ്റ് മുഴുവന്‍ ഒലിച്ചുപോയി.
കണ്ണോത്തുംചാൽ എസ്എൻ യുപി സ്കൂളില്‍നിന്ന് സാധു കമ്പനി ഭാഗത്തേക്ക് പോകുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നത്. മൂന്ന് മാസംമുന്‍പാണ് കേബിള്‍ കുഴിച്ചിടാനായി റോഡ് പൊളിച്ചത്. പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കോര്‍പ്പറേഷന് വൈദ്യുതിബോര്‍ഡ് പണവും നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത് ആഴ്ചകള്‍ക്കംതന്നെ പൂര്‍ണമായും ഒലിച്ചുപോയി. അടിഭാഗം നിലത്ത് തട്ടുന്നതിനാല്‍ കാറുകള്‍ റോഡിലിറക്കാനാവില്ല. ഓട്ടോറിക്ഷപോലും ഇതുവഴി വരില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് വീണ് യാത്രക്കാർക്ക് പരുക്ക് പറ്റുന്നത് നിത്യസംഭവമാണെന്ന് പരാതിയുണ്ട്. ജനപ്രതിനിധികൾക്ക് നിവേദനം നല്‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.