കേന്ദ്ര ആയുഷ് വകുപ്പില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച ആശുപത്രിയുടെ നിര്‍മ്മാണം കാസര്‍കോട് ജില്ലിയിലെ കരിന്തളത്ത് ഉടന്‍ ആരംഭിക്കും. പദ്ധതിക്കായി 15 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ പാട്ടവ്യവസ്ഥയില്‍ കൈമാറി. ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ സംസ്ഥാന സര്‍ക്കാരും, അയൂഷ് വകുപ്പും ഒപ്പുവച്ചു.
ചികിത്സ സൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നാക്കമാണ് കാസര്‍കോടിന്റെ അവസ്ഥ. നിലവിലെ സാഹചര്യത്തില്‍ പുതിയ പദ്ധതി ഏറെ പ്രതിക്ഷയുണര്‍ത്തുന്നു. കേന്ദ്ര ആയൂഷ് വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതിയാണ് ആശുപത്രിയും, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിക്കുന്നത്. 100 കിടക്കകളുള്ള അശുപത്രിയാണ് പദ്ധതിയിലുള്ളത്. 30 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ ഭൂമി കൈമാറി. ഇതു സംബന്ധിച്ച കരാറില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവും, യോഗ ആന്റ് നാച്ച്യുറോപ്പതി ഡയറക്ടര്‍ ഡോ.ഈശ്വര എന്‍ ആചാര്യയും ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലെ സ്വയംഭരണ സ്ഥാപനത്തിന് നേരിട്ട് ഭൂമി കൈമാറുവാന്‍ സാങ്കേതിക തടസമുള്ളതുകൊണ്ടാണ് പാട്ടവ്യവസ്ഥയില്‍ സ്ഥലം അനുവദിച്ചത്.
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ താല്‍പര്യമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ കാസര്‍കോട് ജില്ലയില്‍ എത്തിച്ചത്. ആയുഷ് വകുപ്പിന്റെ പദ്ധതി യാഥാര്‍ധ്യത്തിലേയ്ക്ക് അടുക്കുമ്പോള്‍ പെരിയയില്‍ കേന്ദ്രസര്‍വകലാശാലയുടെ ഭാഗമായുള്ള മെഡിക്കല്‍ കോളേജ് ഇപ്പോഴും പദ്ധതിയായി മാത്രം അവശേഷിക്കുകയാണ്.