പാലക്കാട് തൃത്താല കോടനാട്ട് വയല്‍നികത്തി സ്വകാര്യവ്യക്തി ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിച്ചതില്‍ സിപിഎമ്മിനെതിരെ ആരോപണം. സിപിഎം അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രാദേശിക നിരീക്ഷണസമിതി അഴിമതി നടത്തിയെന്നും അന്വേഷണം വേണമെന്നും വിടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടു. പല ഘട്ടങ്ങളായി മൂന്നേക്കറിലധികം വയല്‍ നികത്തപ്പെട്ടതായി റവന്യുവിഭാഗം കണ്ടെത്തിയിരുന്നു.
വയല്‍നികത്താന്‍ ആര്‍ക്കൊക്കെ അനുമതി നല്‍കണം, വയല്‍ എത്രകാലം മുന്‍പ് നികത്തപ്പെട്ടു എന്ന് പരിശോധിക്കാന്‍ അധികാരമുളള പ്രാദേശിക നിരീക്ഷണസമിതി തന്നെയാണ് ഇവിടെ വിളവു തിന്നത്. തൃത്താല കോടനാട്ട് സ്വകാര്യവ്യക്തി ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ വന്‍തോതില് വയല്‍ നികത്തി. ഇത് 2008 ന് മുന്‍പ് നികത്തിയതാണെന്ന പ്രാദേശികനിരീക്ഷണസമിതിയുടെ റിപ്പോര്‍്ട്ട് ഹൈക്കോടതി തളളിയതോടെ അഴിമതി ആരോപണം ശക്തമാണ്. സമിതിയില്‍ അംഗങ്ങളായ മൂന്ന് സിപിഎം അംഗങ്ങള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് വിടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടു.
പുളിയപ്പറ്റ കായൽപ്പാടത്ത് മൂന്ന് ഏക്കറിൽ അധികം വരുന്ന സ്ഥലം 2008 ന് മുന്‍പേ നികത്തിയതാണെന്നാണ് സ്ഥലം ഉടമയുടെ വാദം . എന്നാല്‍ 75 സെന്റ് മാത്രമാണ് 2008 ന് മുമ്പ് നികത്തിയതെന്ന് റവന്യൂ വകുപ്പ് കണ്ടത്തിയിരുന്നു. നിയമസഭയില്‍ വരെ ഉന്നയിക്കപ്പെട്ടതാണ് ഇൗ വിഷയം. സ്ഥലം ഉടമയ്ക്കതിരെ കുറ്റപത്രം തയ്യാറാക്കി കേസെടുക്കുമെന്ന് റവന്യൂ, കൃഷിമന്ത്രിമാര്‍ അറിയിച്ചതുമാണ്. പക്ഷേ പ്രാദേശിക രാഷ്ട്രീയ ഇടപെടലുകള്‍ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു.