കണ്ണൂർ വിമാനത്താവളത്തിന് അന്തിമ അനുമതി ഉടൻ; പരിശോധനകൾ തുടരുന്നു

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ പരിശോധന ആരംഭിച്ചു. ബുധനാഴ്ചവരെയാണ് പരിശോധനകള്‍ നടക്കുന്നത്. 

വിമാനത്താവളത്തിന് അന്തിമ അനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് പരിശോധന. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരിശോധനയും വലിയ യാത്രാവിമാനത്തിന്റെ ലാന്‍ഡിങ് പരിശോധനയുമാണ് ഇനി അവശേഷിക്കുന്ന കടമ്പകള്‍. 

വലിയ വിമാനത്തിന്റെ ലാന്‍ഡിങും ഈമാസം തന്നെ നടത്തിയേക്കും. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ കാലിബ്രേഷന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറി. 

ഈമാസം അവസാനം വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കിയാല്‍ അധികൃതര്‍. അങ്ങനെയെങ്കില്‍ അടുത്തമാസം ഉദ്ഘാടനം നടത്തി നവംബര്‍ ആദ്യവാരം വിമാനസര്‍വീസുകള്‍ ആരംഭിക്കും. ഉത്തരമലബാറിന്റെ വികസനത്തിന് കുതിപ്പേകുന്നതാകും രാജ്യാന്തരവിമാനത്താവളത്തിന്റെ ഉദ്ഘാടനം.