കണ്ണൂര്‍ പാനൂർ ഗവണ്‍മെന്റ് ആശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സയ്ക്കെത്തിയ കുട്ടിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. പ്രമേഹത്തിന്റെ മരുന്ന് നല്‍കിയെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കളാണ് ആരോഗ്യവകുപ്പിലും പൊലീസിലും പരാതി നല്‍കിയത്.
എട്ടുവയസുകാരി വൈഘയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ച് മരുന്ന് എഴുതി നല്‍കി. ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്ന് മാറി നല്‍കിയ വിവരം അറിയുന്നത്. ഡോക്ടര്‍ എഴുതിയത് ശരിയായ മരുന്നാണെങ്കിലും ഫാര്‍മസിയില്‍നിന്ന് എടുത്ത് നല്‍കിയാത് മാറി പോയി.
രണ്ട് മാസത്തിനുള്ളില്‍ ഇത് ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.